എന്നെ ലൈക്കണേ....

Friday, January 16, 2015

മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍

ചിരിയിലകള്‍ കൊഴിഞ്ഞു വീഴും
മരമായതെന്നു നീ ??
ചിതലരിച്ചു പോയ്‌
നിനവിന്‍റെ വേരുകള്‍;
പ്രണയമാം തായ്ത്തടി..!
വെയില്‍ തിന്നു പോയ്‌
കനവിന്‍റെ ശിഖരികള്‍;
ജന്മമുകുളങ്ങള്‍..!
വിയര്‍ക്കുന്ന
മഴമേഘങ്ങള്‍ക്ക് താഴെ
മരുഭൂമിയുടെ ഖബറുണ്ട്..
തണുത്തുറഞ്ഞ ഉടലഴകില്‍
ബെല്ലെ നൃത്തത്തിന്‍റെ ചൂടും..!
പെണ്‍ചിറകുകളില്‍ പറക്കുന്ന
ഒരു കുതിര ക്കിനാവില്‍
ആയിരത്തൊന്നു രാവുകളിലെക്കുള്ള
ഇടനാഴി തുടങ്ങുന്നു....
ഷെഹരസാദ്,
കഥകളുടെ ഒട്ടകങ്ങളെ
കെട്ടിയ ലായവും...!
എന്നിട്ടും,
ആണുടുപ്പിട്ട അടിമച്ചന്തകള്‍
നിന്‍റെ ചന്തികള്‍ക്ക് വില പറയുന്നു..
ഫുലൂസിന്‍റെ ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട
ഇരയാണ് നീയെന്നു
ഞാനറിയുന്നു..
അറബിയുടെ
അറുപതാണ്ടെത്തിയ ലിംഗസ്രവം
നിറഞ്ഞു തൂവുന്ന കോളാമ്പിക്ക്
നിന്‍റെ മുഖച്ഛായ..!
ഞാന്‍ കാണുന്നു;
പര്‍ദ്ദക്കുള്ളില്‍ നീയതു
ഭംഗിയായ് മറയ്ക്കുന്നുണ്ടെങ്കിലും..!!

..................
സമര്‍പ്പണം: അറബിക്കല്യാണങ്ങളുടെ  ഇരകള്‍ക്ക്


Friday, January 9, 2015

മഴ..


മഴ കളിക്കൂട്ടായിരുന്നെനിക്ക്,
എന്‍റെ ബാല്യകാലത്തിലെ കടലാസുതോണികള്‍..
ചേമ്പില കൊണ്ട് മെനഞ്ഞ മഴക്കുട;
മഴയെന്‍റെ ജന്മസ്വരമായിരുന്നു!!
എങ്ങിനെയാണീ മഴ മേലെ നിന്നും
തുമ്പികള്‍ പോലെ പറന്നിറങ്ങി?
ആരുടേതാണീ ചിലമ്പുന്ന മണികള്‍;
ഏത് കൊലുസില്‍ നിന്നടര്‍ന്നു വീണു?
ചോദ്യങ്ങളൊരു മഴച്ചില്ല് പോലന്നു
ചേതനകളില്‍ വീണലിഞ്ഞു..
ചേതോഹരമാം നിഗൂഡത പോല്‍-
ചരല്‍ക്കല്ലു പോല്‍ മഴയിറ്റു വീണു..

മഴ പിന്നെ പ്രണയിനിയായിരുന്നു..
എന്‍റെ രഥ്യയെ ത്തേടി-
മുകില്‍ തേരിലേറി-
യവളെന്നുമെന്‍ ചാരത്തണഞ്ഞിരുന്നു..

മഴക്കെത്ര ഭാവങ്ങളായിരുന്നെന്നോ?

പിറവിയുടെ ബാധ്യത പൂണ്ട മഴ...
ഇരവിന്‍റെ നേര്‍ത്ത കിനാവുകളില്‍
നിഴല്‍ചാറലായിറ്റുന്ന രാത്രിമഴ...
വേനലായിടറി വിള്ളുന്ന നിനവില്‍
ദുഗ്ധമായുതിരും പകല്‍മഴ...
അമ്മയെപ്പോലെയമ്മിഞ്ഞ നീട്ടുന്നവ...
ദാരത്തെപ്പോലെ കെട്ടിപ്പിടിക്കുന്നവ...
ഭ്രാന്തിയെപ്പോലെയുന്മാദം നിറഞ്ഞവ...
തോഴിയെപ്പോലെ പയ്യാരം പറഞ്ഞവ...!


നൂറ്റാണ്ടുകള്‍ പേറും
ചരിതാവാശിഷ്ടങ്ങള്‍
വേട്ടയാടും അധിനിവേശങ്ങളില്‍...
വ്യഥയുടെ വഹ്നിയാളുന്ന ബോധങ്ങളില്‍...
യമിയുടെ മൌന സത്വങ്ങളില്‍...
തൈജസ-കീടമായ് ചിതറുമീ 

രുധിര ശീതങ്ങള്‍...!

മാറാട് കണ്ടവ...
ഗുജറാത്തിലാര്‍ത്തവ...
ബഗ്ദാദിനൊപ്പം കരഞ്ഞവ...
മ്യാന്മാറില്‍, റുവാണ്ടയില്‍, സയറില്‍, സിലോണില്‍,
തീരാത്ത മര്‍ത്യദുഖങ്ങളില്‍ പെയ്യാതെ-
പെയ്തു തളര്‍ന്നു തോരുന്നവ...

മഴ ശവക്കച്ചയാണിന്നെനിക്ക്...
എന്റെ മരണത്തിനും മുന്‍പേ
യിരുള്‍ നൂലുകള്‍ നൂറ്റ
പടുതയാലെന്നെ(യീ)
മറവികള്‍ പൊതിയുന്ന മുന്‍പേ...
മഴത്തുള്ളികള്‍ വിരുന്നെത്തി-
യെന്നോര്‍മ്മയിലൂടെ തുളചിറങ്ങട്ടെ!!!

-----ശുഭം------