ഞാൻ എഴുതിത്തുടങ്ങിയ കവിതയിൽ നീയിത്ര സുന്ദരിയായിരുന്നില്ല..
പേടമാൻ മിഴികളിലേക്ക് നിന്റെ കണ്ണുകൾ വിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല...
ഖലിൽ ജിബ്രാന്റെ സാഹിത്യമോ
മൊസ്സർട്ടിന്റെ സിംഫണിയോ
വാൻഗോഗിന്റെ സൂര്യകാന്തിയോ ഒന്നും.. ഒന്നും തന്നെ നിന്റെയോർമ്മയിലേക്കുള്ള പാലങ്ങളായിരുന്നില്ല...
എന്റെ കവിതയിൽ നിന്ന് നിനക്കു നിന്നിലേക്ക് പറക്കാനൊരു ചിറകുപോലുമുണ്ടായിരുന്നില്ല...
എന്റെ കവിത ബൈലകുപ്പയിലെ തിബത്തൻ സ്വപ്നങ്ങളിലേക്ക് പുനർജനിക്കുന്നതിനു മുൻപ്
നിനക്കൊരു പേര് പോലും..!
നിന്നെ ലാസ എന്ന് വിളിച്ചു തുടങ്ങിയ സായാഹ്നം..
ഞാൻ ഒരവാച്യമായ സന്നിഗ്ധതയിലേക്ക് തെന്നി വീണു.. ലാസ എന്ന് പേരുള്ള പെണ്‍കുട്ടിയുടെ ഉടുപ്പിൽ നിന്റെ തനുവിനു കൂടുതൽ മൃദുലത കൈവന്നു..
വിറകു കൂട്ടിയിട്ടു കത്തിച്ചു തണുപ്പിനോട് യുദ്ധം ചെയ്യുന്ന രാവുകളിലൊന്നിൽ നിനക്കൊരുപാട് ഭംഗിയുണ്ടെന്നു തോന്നിത്തുടങ്ങുകയായിരുന്നു..
ലാസ എന്ന് പേരിട്ടു ഞാൻ കവിതകൾ എഴുതിത്തുടങ്ങിയത് അങ്ങനെയാണ്..
(എന്റെ കവിതകൾ അത്രയ്ക്ക് ഭംഗിയുള്ളവയായിരിക്കണം എന്ന് തോന്നുന്നത് അത്ര വലിയ തെറ്റാണോ??)
ഇറുകിയ കണ്‍കോണുകളിൽ നീ കരുതിയ കടൽതിരകളിൽ നനഞ്ഞു
എന്റെ നോട്ടങ്ങൾ നക്ഷത്രമത്സ്യങ്ങളായി മാറിത്തുടങ്ങി..
ലോകത്തിന്റെ അറ്റം നിന്റെ കാലടിപ്പാടുകളിലേക്ക് തേഞ്ഞു തീരുന്ന പോലെ...
അറിയുമോ...? ലാസ എന്ന് പേരുള്ള സ്വപ്നത്തിൽ നാമൊരു രാജ്യം പണിയുകയായിരുന്നു...
'തിന്താരു' എന്ന് പേരുള്ള കവിയെ നമ്മുടെ അപദാനങ്ങൾ വാഴ്ത്തുവാൻ വേണ്ടി മാത്രം നിയമിച്ചിരുന്നു..
അല്ലെങ്കിലും കവിത എന്നത് ജോലിയും, കവി എന്നത് ഒരു ഉദ്യോഗവും ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(അങ്ങനെയാണെങ്കിൽ തെരുവുകൾ കത്തിയെരിയുമ്പോൾ, ഗർഭം പേറിയ വയറുകളിലേക്ക് വാൾത്തലകൾ ആഞ്ഞിറങ്ങുമ്പോൾ
ജീവിതങ്ങൾ മായ്ച്ചു കളയുന്ന സർഗ്ഗപ്രക്രിയയിൽ, കവിതകൾ കൊണ്ട് വളരെ ഹൃദ്യമായ ന്യായങ്ങൾ നിരത്താമായിരുന്നു..
അന്വേഷണക്കമ്മീഷനുകൾ വർഷങ്ങളോളം തിന്നു കൊഴുത്ത് കൊളസ്ട്രോൾ പിടിക്കുന്നത് ഒഴിവാക്കാമായിരുന്നു.. )
ഹോ ഇത് ലേഖനമല്ല കവിതയാണെന്ന കാര്യം മറന്നു പോയി!
അല്ലെങ്കിലും ഇക്കാലത്ത് കവിതയാണ് എഴുതുന്നത് എന്ന് മറന്നു പോകുന്നത് കവിയുടെ ഒരു സ്ഥിരം എടവാടായിരിക്കുന്നു..!
ഇതൊരു രോഗമാണോ ഡോക്ടർ എന്ന് ചോദിച്ചു പോയാലും അത്ഭുധമില്ല...!
പറഞ്ഞുവന്നത് ലാസ എന്ന കവിതയിലെ ലാസ എന്ന നിന്നെ കുറിച്ചാണ്..
കവിത എഴുതി തുടങ്ങിയപ്പോൾ ഇല്ലാത്ത സൗന്ദര്യം എഴുതിതീരുമ്പോൾ എങ്ങിനെയുണ്ടായി എന്ന് ഞെട്ടുന്ന സ്മൈലി ഇട്ടു പ്രശ്നം സോൾവ് ചെയ്യാം..!
ലാസ എന്ന് പേരിട്ടാലും ഇല്ലെങ്കിലും കവിതയെ ഫേഷ്യൽ ചെയ്യാനൊരു ബ്യൂട്ടിപാർലർ അത്യാവശ്യമായിരിക്കുന്നു..
(ആയിരം പേർക്ക് ആയിരത്തൊന്നു കവികളുള്ള മലയാളം എന്ന് പേരുള്ള രാജ്യമാണെങ്കിൽ വിശേഷിച്ചും!!)
😄😄😄😄😄
കടപ്പാട്: തിന്താരു (കുഴൂർ വിത്സണ്)*