എന്നെ ലൈക്കണേ....

Friday, November 20, 2015

............

ഒറ്റപ്പെടലൊരാകാശം നഷ്ടപ്പെട്ട
ദ്വീപിന്റെ നോവാണ്..
കടലോളം ദൂരങ്ങൾക്കിടയിൽ
തന്നിലേക്കെത്താതെ
അമർന്നു പോയ തിരയെ കുറിച്ചാണ്
വ്യസനിക്കുന്നതെന്നു
പതം പറയുമെങ്കിലും...!

നോക്കൂ..
നക്ഷത്രങ്ങൾ തൂങ്ങിക്കിടക്കുന്ന
മച്ചുള്ള ഒരു വീടിനെ കുറിച്ച്
ഓർമ്മ വരുന്നില്ലേ??
ഓർമ്മയുടെ
പിരിയൻ ഗോവണിയിലൂടെ
വീടിന്റെ ബാൽക്കണിയിലേക്ക് കയറിപ്പോകുന്ന ഋതുക്കൾ..
വിയർത്തു നനഞ്ഞ മുകിലുകളിൽ നിന്ന് ഉതിർന്നു വീഴുന്ന കാലം..

ഒറ്റപ്പെടൽ, മരണം പുരട്ടിയ മൗനമാണ്‌..
ഹൃദയമിടിക്കുമ്പോഴും, സിരാധമനികളിലൂടെ നിണമൊഴുകുമ്പോഴും,
ഒരു വിരഹത്തിന്റെ ശീതമാപിനിയിൽ
ആത്മാവ് നിശ്ചലമാകുന്നു..
ചിന്തകളുടെ മാറാലപ്പശയിലൊട്ടി
മനസ്സും...!!

ആകാശത്തെക്കുറിച്ച്
മറന്നുപോകുന്ന നിമിഷം,
കടലിൽ
ഒറ്റപ്പെട്ടുപോയ തിരകളെ കുറിച്ച്
ഓർത്തു തുടങ്ങുന്ന നിമിഷം,
വിജനമായ ദ്വീപെന്നു പേരുള്ള
കവിതയിലിരുന്ന്
അറ്റമില്ലാത്ത കടലാകാശത്തിൽ,  അല്ലെങ്കിൽ ആകാശക്കടലിൽ,
നഷ്ടപ്പെട്ട നക്ഷത്രത്തിരകളെണ്ണിത്തുടങ്ങുന്നു;
ഒറ്റക്കായിപ്പോയ ഒരു കര..!!

Monday, November 16, 2015

.........

ചില പുസ്തകങ്ങൾ..
മറവിയിലേക്ക് നഷ്ടപ്പെടുന്ന നമ്മുടെ വസന്തകാലത്തെ തിരിച്ചു തരും..
ഒരു പക്ഷെ ഉയിരിലേക്ക് അലിഞ്ഞു മാഞ്ഞു പോയെന്നു നാം വിശ്വസിച്ചു തുടങ്ങിയ പ്രണയമായിരിക്കാം..
നിലാവിന്റെയത്രക്ക്
സ്നിഗ്ധമായ സൗഹൃദമായിരിക്കാം..
ഒരമ്മത്താരാട്ടായിരിക്കാം..

ചിലപ്പോൾ ഭീതിയുടെ ഇടനാഴിലേക്ക് നമ്മെ കൈപിടിക്കും
ഒരിക്കൽ മാത്രം നൂഴ്ന്നിറങ്ങിയ ഇടുങ്ങിയ  ഇരുൾഗുഹയിലെന്ന പോലെ ഞെട്ടിത്തരിക്കും..

ചില പുസ്തകങ്ങൾ...
ആകാശം പൂക്കുന്ന ഏടുകളിൽ
കടല് കുളിർക്കുന്ന മഴവിരലുകൾ കൊണ്ട് നമ്മെ ത്തൊടും..
ചിലപ്പോൾ ഊഷരമായ സാകേതങ്ങളിലേക്ക്
മറ്റു ചിലപ്പോൾ സ്വപ്നങ്ങളുടെ ഇല പൊഴിയുന്ന ശിശിരധ്രുവങ്ങളിലേക്ക്  നമ്മെ നടത്തിക്കും..

ചിലപ്പോൾ നാം ഒറ്റപ്പെടും.. മറ്റുചിലപ്പോൾ അത്രമേൽ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് എത്തപ്പെടും..
ഇടവഴിയിൽ
ഇലഞ്ഞിമരത്തണലിൽ
കടൽക്കരയിൽ
നഗരവീഥിയിൽ
കോഫീഷോപ്പിൽ
കിടപ്പറക്കിനാവിൽ
അതുമല്ലെങ്കിലൊരു
കഴുമരക്കയറിൽ
നമുക്ക് നമ്മെ കണ്ടെടുക്കാം..

വായിച്ചു തീരുന്നത് വരെ നാം മറ്റൊരു ലോകത്തിലേക്ക്‌ നാട് കടത്തപ്പെടും....



ഒറ്റപ്പെടൽ

ഒറ്റപ്പെടൽ
അതിന്റെ മൂർച്ചയുള്ള
കഠാരത്തലപ്പു കൊണ്ട്
ഉയിരിൽ വരയുന്ന
മുറിവുകളുണ്ട്‌...
രാത്രിക്കിടാത്തികളുടെ
സ്വപ്നദുപ്പട്ടകൾ  കൊണ്ട്
കെട്ടിവരിഞ്ഞിട്ടും
നിണമൊലിപ്പിക്കുന്നവ...
ഒരു വിതുമ്പൽ
മനസ്സിന്റെയാകാശത്തിൽ
ചിറകുപിടഞ്ഞ പക്ഷിയാകുന്നു..!

ഭൂമിയുടെ അറ്റത്തേക്ക്
ഒലിച്ചുപോകുന്ന പുഴയിൽ
ഓർമ്മയുടെ കടലാസ്സുതോണിയുണ്ട്..
പെയ്യാൻ മറന്ന മുകിൽച്ചോലകൾ
നെയ്തുനിറക്കുന്ന
മോഹവല്ലങ്ങളും...!

ഒറ്റപ്പെടൽ
അതിന്റെ കൂർത്ത ദ്രംഷ്ട്രങ്ങൾ കൊണ്ട്
ചിന്തകളിലേക്കാഴ്ന്നിറങ്ങുന്ന
സന്ധ്യകളിൽ
കിളി ചേക്കേറാനില്ലാത്ത കൂടിന്റെ മണമാണ്  ഹൃദയത്തിന്..

മരുഭൂമിയിൽ
കാറ്റ് വരച്ചു ചേർത്ത
ഒരു വഴിപ്പിറവിയുടെ
നൈമിഷികതയിൽ നിന്ന്
തിരികെ ജീവിതത്തിന്റെ
കാല്പാടുകൾ തേടി
പിന്നോട്ട് നടക്കുമ്പോൾ,

ഒറ്റപ്പെടൽ
അതിന്റെ അർബുദവേഗതയിൽ
മസ്തിഷ്കത്തെ പൊതിയുന്നു..
വഴി മറന്നു പോകുന്ന
കവിതയിൽ നിന്ന്
ഗൃഹാതുരമെന്നു പേരുവിളിച്ചൊരു
മൌനത്തെ മാത്രം അടർത്തിയെടുക്കുന്നു...

കവി തികച്ചും ഒറ്റപ്പെടുന്നു...!!
������

Wednesday, November 11, 2015

......

വാഴ്‍വിന്റെയാഴങ്ങളിൽ
നീയഴൽ ചൂടി
മരുവിന്റെ ചുഴികളെ-
ന്നുയിരിൽ പഴുക്കവേ..
പതിയെ മഴയഴിയുന്ന
വെയിൽ നൂലുകൾ
കൊണ്ടൊരിടവഴിയിൽ കാലമൊരു
പുടവ തുന്നീടവേ...

ഈയുഷ്ണ വൈതരണി
തമ്മിലൊന്നായ് താണ്ടി-
യിന്നിതാ പിന്നിട്ടതെത്ര
സംവത്സരം...!
ഇതു വേർത്ത യാത്രയുടെ
നേർത്ത മദ്ധ്യാഹ്നം;
സ്മൃതി കൂർത്ത പാതകളിൽ
കോർത്ത കാൽപ്പാടുകൾ...!

ഒരു സ്വപ്നമിനിയും
മുളക്കാത്ത ചിറകുമായ്
വിരഹമൗനം തേച്ചൊ-
രിരവിനെ പ്പൊതിയെ,
ഒരു മോഹമിനിയും
കിളിർക്കാത്തൊരിലയുമായ്‌
ഗതകാലശിഖരിയായ്‌
ജന്മരൂഹങ്ങളിൽ....!!

......

....

തനിച്ചായിപ്പോയ
എന്റെ ഫ്ലാറ്റിലേക്ക്
കയറി വരുന്നൊരു കടൽ..
ഉപ്പുചുവയുള്ള
വിരലുകൾ കൊണ്ട്
എന്റെ സ്വപ്നത്തിൽ
തിരകൾ വരച്ചു ചേർക്കുന്നു..

ലിഫ്റ്റിൽ വെച്ച്
ഒരു മരുഭൂമിയെ കണ്ടുമുട്ടുന്നു
ഉഷ്ണച്ചില്ലിട്ട
റെയ്ബാൻ കണ്ണടക്കുള്ളിൽ
സൂര്യന്റെ മണമുള്ള കണ്ണുകൾ;
എന്റെ ദിവസങ്ങളിലേക്ക്
അരിച്ചിറങ്ങുന്ന നോട്ടങ്ങൾ...

പാർക്കിംഗ് ഗ്രൗണ്ടിൽ
ആകാശമെന്നോട്
മഴഗോവണിയിറങ്ങി വന്ന്
സംസാരിക്കുന്നു..
കറുത്ത സ്വപ്‌നങ്ങൾ
പൊട്ടിയൊലിച്ചു തീരുന്നത്;
ഹൃദയം നനഞ്ഞു കുതിരുന്നത്..
കാലമൊരീറൻ തൂവാല പോലെ
ആത്മാവിനെ പൊതിയുന്നു..

ബാൽക്കണിക്കരികിലെ
ചില്ലുകുപ്പായമിട്ട പുഴയിൽ
എന്റെ ജീവിതമൊരു
മീൻ പിറവി തേടുന്നു..

ഏഴാം നിലയിൽ നിന്ന്
കോണിപ്പടിയിറങ്ങിപ്പോകുന്ന
ഒരു മലയെക്കുറിച്ച്
മറക്കുവാൻ വേണ്ടി
ഞാനൊരു
മുലയെ കുറിച്ച്
ഓർത്തു തുടങ്ങുന്നു..!
........