എന്നെ ലൈക്കണേ....

Monday, August 28, 2017

■□■□■□■□■□■□■

കവിയുടെ വീട്;
അടുക്കി വെച്ച പുസ്തകങ്ങൾക്കപ്പുറം
ചിതറിക്കിടക്കുന്ന
വാക്കുകൾ..
ഏതു നിമിഷവും
മഷി തീർന്നു പോയേക്കാവുന്ന
പാർക്കർ പേന..
മൗനം തിന്നു തീർത്ത
രാപ്പകലുകൾ..
കരച്ചിൽ തിളയ്ക്കുന്ന
അടുക്കള..
മഴയുടെ നൂലേണിയേറി
മാനത്തേക്ക്
കയറിപ്പോകാവുന്ന
ചായ്പ്പ്..
കവിതകൾ,
മുളകും
മാങ്ങയും
നാരങ്ങയും ചേർത്ത്
ഉപ്പിലിട്ടു വെച്ച ഭരണികൾ..
കുടിച്ചു തീർത്തിട്ടും
ബാക്കിയായ
കവിതകളുടെ
ചില്ലുപുസ്തകങ്ങൾ...
മുറ്റം;
പുല്ലുകളുടെ
ഹരിതലിപികളാൽ
എഴുതപ്പെട്ട ഖണ്ഡകാവ്യം..
അടച്ചിടാനാവാത്ത ഗേറ്റ്;
ഓർമ്മയുടെ തുരുമ്പിച്ച ഭൂപടം..!

മറവിയുടെ ഓടാമ്പലിട്ട
വാതിലിനപ്പുറം
കവിയുടെ വീട്
മയങ്ങുന്നു..

എത്രയോ കൊല്ലങ്ങൾ
ഉണ്ണാതെ മിണ്ടാതെ
വെയിലും കാറ്റും മഴേം മഞ്ഞും കൊണ്ട്
കവിക്ക് വേണ്ടി ഉറങ്ങാതിരുന്നോളാണ്....
പാവം,
ഉറങ്ങിക്കോട്ടെ.....!
●○●○●○●

●○●○●○●


മാരത്തള്ളി അഥവാ
മാർത്തഹള്ളിയിലെ ദിവസങ്ങൾക്കു
ചാണകത്തിന്റെ മണവും,
നായ്ക്കളുടെ നോട്ടവും,
സൈനികവിമാനങ്ങളുടെ ഇരമ്പവുമായിരുന്നു...
പ്രതീക്ഷ ബാറിന്റെ കോണിപ്പടിയിൽ പരസ്പരം
വാക്കും, ഗോൾഡ് ഫ്‌ളേക് കിങ്ങും
പുകച്ചു തള്ളി നമ്മളിരുന്നു..
പണിക്കർ ട്രാവൽസിലെ
കന്നഡ മാത്രം മാത്താടുന്ന മലയാളി പെണ്ണിനെ
ചിന്തകളിൽ ചുംബിച്ചു പകലുകളും,
സ്വപ്നങ്ങളിൽ രമിച്ചു രാത്രികളും.....!
മോണോറെയിൽ മുറിച്ചിട്ട
നഗരത്തിന്റെ ഹൃദയം പോലെ,
നമ്മളും;
ഒന്നാണെങ്കിലും രണ്ടായിരുന്നു...
ചങ്ങാതി,
നമുക്കിടയിലൊരു മൗനത്തിന്റെ റിങ് റോഡുണ്ടായിരുന്നു..
വോഡ്കയുടെ ചവർപ്പിൽ
മുങ്ങിപ്പോയ ഒരു ഡിസംബർത്തെരുവിൽ
നാക്കിൽ മരിച്ച വാക്കുകൾ കൊണ്ടെന്നെ നോക്കി
നീ നടന്നു പോയി;
ആൾക്കടലിന് മുകളിലൂടെ പ്രവാചകനെ പോലെ.....!
നിന്റെ പ്രയാണത്തിന്റെ തുടർച്ചകൾ
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിൽ നിന്ന്
തിരിച്ചെടുക്കാൻ കഴിയാത്ത പാതകൾ പോലെ
എന്നിൽ ബാക്കിയായി.

കാലമൊരു തീവണ്ടിയായിരുന്നു..
അനുനിമിഷം ക്ലിക്ക് ചെയ്തു കൊണ്ടിരുന്ന
'പകൽക്കിനാവന്റെ' ക്യാമറകവിതകൾ പോലെ
ജനലുകൾ പരശ്ശതം ചിത്രങ്ങൾ നെയ്തു കൊണ്ടിരുന്നു..
തുടർച്ചയായ നിശ്ചലദൃശ്യങ്ങളുടെ കൊളാഷുകൾ;
(തുടർച്ചകൾ മടുപ്പിക്കുമെങ്കിലും...!)

ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇഴഞ്ഞെത്തിയ ജൂണിൽ
പാലികാബസാറിന്റെ ആൾച്ചുവരുകൾക്കുള്ളിൽ
നിന്നെ ഞാൻ വീണ്ടും കണ്ടെത്തി..
ജോധ്പുരി ചപ്പലു വിറ്റു ഭേൽപുരി മേടിച്ചു തിന്നു
'കുഴൂരിന്റെ' കവിത മൂളി നീ ജീവിച്ചു കൊണ്ടിരുന്നു.
"നോക്ക്, ഈയാകാശത്തിലേക്ക് വേരുകൾ മുളച്ച
അവന്റെ കവിതമരത്തിലേക്ക്  കയറിക്കയറിപ്പോവുകയാണ് ഞാൻ"
ഭാംഗിന്റെ ചൂരുള്ള നിശ്വാസങ്ങൾ കൊണ്ട്
നീയെന്നെ തൊട്ടുകൊണ്ടിരുന്നു...

അടർന്നുവീണ നിമിഷദളങ്ങൾ എന്ന് ക്ളീഷേ പുരട്ടി വിളിച്ചു
സമയത്തിന്റെ കടൽവഴിയിലൂടെ
മരുഭൂമിയിലേക്ക് സ്വയം നഷ്ടപ്പെട്ട സെപ്റ്റംബർ..
ഉരുകിത്തിളക്കുന്ന ലോഹപ്പാത്രമാണ്
ഈ നഗരമെന്ന് നീ പറയുമായിരുന്നു എന്ന് ഞാനോർത്തു ..
ജോലിത്തിരക്കുകളിൽ നിന്ന് ജോലിത്തിരക്കുകളിലേക്ക്
പണിതിട്ട പാലങ്ങളായിരുന്നു ദിവസങ്ങൾ..
നിന്നെ ഞാൻ മറന്നു പോയിരുന്നു..
എന്തിനു,
എന്നെ പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു...
എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്ന
ദളങ്ങളായിരുന്നു ഞാൻ...

ഇപ്പൊ നിന്നെ ഓർക്കാൻ കരണമെന്താവോ??
"നീയും ഞാനുമില്ലാത്ത കവിതയെഴുതിത്തീർന്നു;
മരണമെന്ന് പേരിട്ടു"
എന്ന സ്റ്റാറ്റസ് അപ്‌ഡേഷന് ശേഷമായിരിക്കണം..
നീയിപ്പോൾ എവിടെയായിരിക്കും??
ഒരുപക്ഷെ,
ഏതെങ്കിലുമൊരു പൗരാണിക നഗരത്തിലെ
വിഗ്രഹങ്ങളുടെ വ്യാപാരശാലയിൽ,
അല്ലെങ്കിൽ വാക്കുകൾ വിൽക്കുന്ന ഒരു പത്രമോഫീസ്...
അതുമല്ലെങ്കിൽ,
തുടർച്ചകളിൽ മനം മടുത്തു മഹാമൗനത്തിന്റെ
നിശ്ശബ്ദതയിൽ..

സാധ്യതകൾ ആകാശത്തിലേക്ക് വേരുമുളച്ചു തുടങ്ങിയ മരമാകുന്നു;

ചിലപ്പോൾ നീയിപ്പോഴൊരു
ആൾദൈവമായിരിക്കും;
നമ്മുടെ നാട്ടിലിപ്പോൾ അതിനാണല്ലോ ഒരു ഒരു ഒരിത്....!!

□■□■□■□■

Thursday, August 10, 2017

.............

✡✡✡
എന്റെ ബ്ലൂവെയ്ൽ കിനാവിലെ
കടൽത്തീരം..
നിന്റെ നിഴലളന്നു പോറിയ
വെയിൽനിറങ്ങൾ..
മരണത്തിലേക്കെന്ന പോലെ
നീണ്ടു കിടക്കുന്ന
ജലചലനങ്ങൾ....!
ഇരുട്ട് മണക്കുന്ന പകലുകളാണ്
ഓരോ മൗനവും;
മരണത്തിന്റെ ഇടനാഴിയിൽ വരയുന്ന
ജീവിതമെന്ന കാൽപ്പാടു പോലെ...!

ഹാക്ക് ചെയ്യപ്പെട്ട
ഓൺലൈൻ വിലാസങ്ങളിൽ നിന്ന്
ഒരു ഫേക്ക്ഡാറ്റയിലേക്ക്
അടർന്നു വീണ പരിചയങ്ങൾ..
മുഖമില്ലാത്തവരുടെ
വേദപുസ്തകത്തിൽ
വായിക്കാനാവാത്ത ചില ലിപികൾ..!

മൃതദേഹങ്ങളാണ്‌
നാം പലപ്പോഴും..
യാത്രകളുടെ നൈരന്തര്യങ്ങളിൽ
മാഞ്ഞുപോയ കാൽപാടുകളിൽ
തീർന്നു  പോയ ജീവിതങ്ങളെ കുറിച്ച്
ഉള്ളിൽ കരയുന്നവർ...
നിശ്ചലത കൊണ്ട്
ശരീരങ്ങൾ ആവരണം ചെയ്യപ്പെടുന്നു;
മൗനം നാവിലസ്ഥിയാവുന്നു..!

ഈ ഗെയിമിൽ
നിന്റെ ശിഥിലമായ ചിന്തകൾ കൊണ്ട്
ഞാനൊരു മാപ്പ് വരച്ചെടുക്കേണ്ടതുണ്ട്..
ഇനിയുള്ള വഴികളിലേക്ക്
തുറക്കപ്പെടുന്ന താക്കോൽപഴുതാണത്..!
അടുക്കും ചിട്ടയുമില്ലാത്ത
നിന്റെ ഓർമ്മകൾ കൊണ്ടൊരു
നാവിഗേഷൻ കൂടി വേണം..!!

മരണത്തിന്റെ മധുരം;
ജീവിതത്തിന്റെ കയ്പ്..!

അതേ,
പലപ്പോഴും രുചികൾ
പരസ്പരം ഭോഗിക്കുന്ന
ലൈംഗികഅഭയാർത്ഥികളാണ്...!!

⚪⚫⚪⚫⚪⚫